Rajayogam

ബന്ധുരാത്മാത്മനസ്തസ്യയേനാത്മൈവാത്മനാ ജിതഃഅനാത്മനസ്തു ശത്രുത്വേവര്‍ത്തേതാത്മൈവ ശത്രുവത് (ഗീത.6.6)

ഇന്ദ്രിയവിഷയസംബന്ധമായ മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപിയായി ഭവിച്ച ഒരു ജ്ഞാനിക്ക് സ്വന്തം അന്തഃകരണം ഒരുറ്റ ബന്ധുവിനെപോലെ സഹായിയാണ്. എന്നാല്‍ മനോനിയന്ത്രണത്തിനു തുനിയാത്ത ഒരു ലൗകികന് അവന്റെ അന്തഃകരണം ഒരു ശത്രുവിനെപോലെ അവനെതിരായി പ്രവര്‍ത്തിക്കുന്നു.

ഒരുവന്‍ സ്വയം വിചിന്തനം ചെയ്ത് അഹംഭാവത്തെ ഒഴിവാക്കിയാല്‍ അവന്‍ ശാശ്വതസ്വരൂപമായ ബ്രഹ്മവുമായി ഒന്നു ചേരുകയും പരമമായ നന്മ കൈവരിക്കുകയും ചെയ്യും. പട്ടുനൂല്‍പുഴു പട്ടുനൂലുകൊണ്ട് സ്വയം കൂടു നിര്‍മ്മിച്ച് അതിലിരുന്ന് ശ്വാസം മുട്ടിമരിക്കുന്നു. അതുപോലെ, മോടിപിടിപ്പിച്ച തന്റെ ശരീരത്തോടുള്ള മമതകൊണ്ട്, അതുതന്നെയാണ് എല്ലാം (ആത്മാവെന്നുകരുതുന്നവന്) ആത്മാവുതന്നെ ശത്രുവായിത്തീര്‍ന്ന് അവന്റെ നാശത്തിനു വഴിതെളിക്കുന്നു. ഭാഗ്യം കടാക്ഷിക്കുന്നതിനു തയ്യാറായി ഒരു ഖനിതന്നെ മുന്നില്‍ തുറന്നു വയ്ക്കുമ്പോള്‍, കണ്ണുണ്ടെങ്കിലും അന്ധനായി സങ്കല്പിച്ച്, അതു കാണാതെ കണ്ണടച്ചുകളയുന്ന ഒരു നിര്‍ഭാഗ്യവാനെപ്പോലെയോ, കേവലം മതിഭ്രമം കൊണ്ടുമാത്രം ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നിരിക്കുന്നു, എനിക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്ന വൃഥാ സങ്കല്പിക്കുന്ന ഒരു മാനസികരോഗിയെപോലെയൊ ഒരുവന്‍ വസ്തുതകള്‍ക്കു വിപരീതമായി സ്വയം പെരുമാറാന്‍ തുടങ്ങിയാല്‍ അതിനെന്താണൊരു പ്രതിവിധി?

 യഥാര്‍ത്ഥത്തില്‍ ആത്മാവ് ബ്രഹ്മം തന്നെയാണെങ്കിലും അവന്റെ മനസ്സ് ആ നിലയില്‍ ചിന്തിക്കാതിരിക്കുന്നത് എത്ര ദയനീയമാണ്?

സ്വപ്നത്തില്‍ സംഭവിച്ചതായി കരുതുന്ന ഒരു മുറിവുകൊണ്ട് ആരെങ്കിലും മരിക്കുമോ?

 അജ്ഞാനിയായ ഒരു മനുഷ്യന്‍ തത്തയും കുഴല്‍ത്തണ്ടും എന്ന കഥയിലെ തത്തയെപ്പോലെയാണ്. തത്തയെ പിടിക്കുന്നതിനുവേണ്ടി വൃക്ഷത്തില്‍ വേടന്‍ ഘടിപ്പിക്കുന്ന കുഴല്‍ത്തണ്ടില്‍ തത്ത വന്നിരിക്കുമ്പോള്‍ അതിന്റെ ഭാരംകൊണ്ട് തണ്ട് കറങ്ങിത്തുടങ്ങുന്നു. തന്നിമിത്തം ഭയപ്പെടുന്ന തത്ത തണ്ടില്‍ മുറുക്കിപ്പിടിക്കുന്നു. അതിന് എപ്പോവേണമെങ്കിലും പിടിവിടിവിക്കാമെങ്കിലും അതു മനസ്സിലാക്കാതെ കുഴല്‍ത്തണ്ട് വേഗത്തില്‍ കറങ്ങുന്തോറും ആ തത്ത കൂടുതല്‍ കൂടുതല്‍ തണ്ടില്‍ മുറുക്കിപ്പിടിക്കുകയാണ് ചെയ്യുന്നത്. പിടിച്ചുവലിച്ചാല്‍പോലും തത്ത കുഴല്‍ത്തണ്ടിന്മേലുള്ള അതിന്റെ പിടി വിടുകയില്ല. അതുകൊണ്ട് അതിനെ കുഴല്‍ത്തണ്ടിനോട് ബന്ധിച്ചിരിക്കുന്നുവെന്ന് പറയാന്‍ കഴിയുമോ?

 അതുപോലെയാണ് മനുഷ്യന്‍റേയും സ്ഥിതി. താന്‍ ബന്ധിതനാണെന്നുള്ള ചിന്ത ഉള്ളിടത്തോളം കാലം അവന്‍ കൂടുതല്‍ കൂടുതല്‍ ബന്ധനത്തിലേക്കു വഴുതി വീഴുന്നു. 

 അഹംഭാവം നിറഞ്ഞ ഒരുവന്‍ അവന്റെതന്നെ ശത്രുവാണ്. താന്‍ ബന്ധിതനാണെന്നുള്ള അബദ്ധധാരണയില്ലാത്തവന്‍ വിവേകിയുമാണ്.

ആത്മവിശ്വാസം

ഉദ്ധരേതാത്മനാത്മാനം
നാത്മാനമവസായദേത്
ആത്മൈവ ഹ്യാത്മനോ
ബന്ധുരാത്മൈവ രിപുരാത്മനഃ

ഒരുവന്‍ സ്വയം തന്നെ ഉദ്ധരിക്കേണ്ടതാണ്, സ്വയം തന്നെ താഴ്ത്തരുത്, താന്‍ തന്നെയാണ് തന്റെ ബന്ധു. താന്‍ തന്നെയാണ് തന്റെ ശത്രുവും..

നാം നമ്മെ ഉയര്‍ത്തണം, നമുക്കേ സാധിക്കൂ,
ഇത്‌ ഓരോ ദിവസവും അനിവാര്യമാണ്‌, ദിവസവും നമ്മള്‍ പതിക്കാന്‍ സാധ്യതയുണ്ട്‌.
നമ്മുടെ വാക്കുകളില്‍, പ്രവൃത്തികളില്‍ അവിടുന്നൊക്കെ നമ്മള്‍ നമ്മെ അനുനിമിഷം ഉയര്‍ത്തിക്കൊണ്ടിരിക്കണം.

അനുനിമിഷം നമ്മള്‍ ഉയര്‍ന്നുകൊണ്ടിരിക്കണം.

ആത്മ ചിന്ത

ബന്ധുരാത്മാത്മനസ്തസ്യ
യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ
വര്‍ത്തേതാത്മൈവ ശത്രുവത്
(ഗീത.6.6)

ഇന്ദ്രിയവിഷയസംബന്ധമായ മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപിയായി ഭവിച്ച ഒരു ജ്ഞാനിക്ക് സ്വന്തം അന്തഃകരണം ഒരുറ്റ ബന്ധുവിനെപോലെ സഹായിയാണ്. എന്നാല്‍ മനോനിയന്ത്രണത്തിനു തുനിയാത്ത ഒരു ലൗകികന് അവന്റെ അന്തഃകരണം ഒരു ശത്രുവിനെപോലെ അവനെതിരായി പ്രവര്‍ത്തിക്കുന്നു.

ഒരുവന്‍ സ്വയം വിചിന്തനം ചെയ്ത് അഹംഭാവത്തെ ഒഴിവാക്കിയാല്‍ അവന്‍ ശാശ്വതസ്വരൂപമായ ബ്രഹ്മവുമായി ഒന്നു ചേരുകയും പരമമായ നന്മ കൈവരിക്കുകയും ചെയ്യും. പട്ടുനൂല്‍പുഴു പട്ടുനൂലുകൊണ്ട് സ്വയം കൂടു നിര്‍മ്മിച്ച് അതിലിരുന്ന് ശ്വാസം മുട്ടിമരിക്കുന്നു. അതുപോലെ, മോടിപിടിപ്പിച്ച തന്റെ ശരീരത്തോടുള്ള മമതകൊണ്ട്, അതുതന്നെയാണ് എല്ലാം (ആത്മാവെന്നുകരുതുന്നവന്) ആത്മാവുതന്നെ ശത്രുവായിത്തീര്‍ന്ന് അവന്റെ നാശത്തിനു വഴിതെളിക്കുന്നു. ഭാഗ്യം കടാക്ഷിക്കുന്നതിനു തയ്യാറായി ഒരു ഖനിതന്നെ മുന്നില്‍ തുറന്നു വയ്ക്കുമ്പോള്‍, കണ്ണുണ്ടെങ്കിലും അന്ധനായി സങ്കല്പിച്ച്, അതു കാണാതെ കണ്ണടച്ചുകളയുന്ന ഒരു നിര്‍ഭാഗ്യവാനെപ്പോലെയോ, കേവലം മതിഭ്രമം കൊണ്ടുമാത്രം ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നിരിക്കുന്നു, എനിക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്ന വൃഥാ സങ്കല്പിക്കുന്ന ഒരു മാനസികരോഗിയെപോലെയൊ ഒരുവന്‍ വസ്തുതകള്‍ക്കു വിപരീതമായി സ്വയം പെരുമാറാന്‍ തുടങ്ങിയാല്‍ അതിനെന്താണൊരു പ്രതിവിധി?

യഥാര്‍ത്ഥത്തില്‍ ആത്മാവ് ബ്രഹ്മം തന്നെയാണെങ്കിലും അവന്റെ മനസ്സ് ആ നിലയില്‍ ചിന്തിക്കാതിരിക്കുന്നത് എത്ര ദയനീയമാണ്?

സ്വപ്നത്തില്‍ സംഭവിച്ചതായി കരുതുന്ന ഒരു മുറിവുകൊണ്ട് ആരെങ്കിലും മരിക്കുമോ?

അജ്ഞാനിയായ ഒരു മനുഷ്യന്‍ തത്തയും കുഴല്‍ത്തണ്ടും എന്ന കഥയിലെ തത്തയെപ്പോലെയാണ്. തത്തയെ പിടിക്കുന്നതിനുവേണ്ടി വൃക്ഷത്തില്‍ വേടന്‍ ഘടിപ്പിക്കുന്ന കുഴല്‍ത്തണ്ടില്‍ തത്ത വന്നിരിക്കുമ്പോള്‍ അതിന്റെ ഭാരംകൊണ്ട് തണ്ട് കറങ്ങിത്തുടങ്ങുന്നു. തന്നിമിത്തം ഭയപ്പെടുന്ന തത്ത തണ്ടില്‍ മുറുക്കിപ്പിടിക്കുന്നു. അതിന് എപ്പോവേണമെങ്കിലും പിടിവിടിവിക്കാമെങ്കിലും അതു മനസ്സിലാക്കാതെ കുഴല്‍ത്തണ്ട് വേഗത്തില്‍ കറങ്ങുന്തോറും ആ തത്ത കൂടുതല്‍ കൂടുതല്‍ തണ്ടില്‍ മുറുക്കിപ്പിടിക്കുകയാണ് ചെയ്യുന്നത്. പിടിച്ചുവലിച്ചാല്‍പോലും തത്ത കുഴല്‍ത്തണ്ടിന്മേലുള്ള അതിന്റെ പിടി വിടുകയില്ല. അതുകൊണ്ട് അതിനെ കുഴല്‍ത്തണ്ടിനോട് ബന്ധിച്ചിരിക്കുന്നുവെന്ന് പറയാന്‍ കഴിയുമോ?

അതുപോലെയാണ് മനുഷ്യന്‍റേയും സ്ഥിതി. താന്‍ ബന്ധിതനാണെന്നുള്ള ചിന്ത ഉള്ളിടത്തോളം കാലം അവന്‍ കൂടുതല്‍ കൂടുതല്‍ ബന്ധനത്തിലേക്കു വഴുതി വീഴുന്നു.

അഹംഭാവം നിറഞ്ഞ ഒരുവന്‍ അവന്റെതന്നെ ശത്രുവാണ്. താന്‍ ബന്ധിതനാണെന്നുള്ള അബദ്ധധാരണയില്ലാത്തവന്‍ വിവേകിയുമാണ്.

ധ്യാനം ചെയ്യേണ്ടത് എവിടെ? എങ്ങനെ????

ശുചൗ ദേശേ പ്രതിഷ്ഠാപ്യസ്ഥിരമാസനമാത്മനഃനാത്യുച്ഛ്റിതം നാതിനീചംചൈലാജിനകുശോത്തരം(ഗീത – 6:11)തത്രൈകാഗ്രം മനഃ കൃത്വായതചിത്തേന്ദ്രിയക്രിയഃഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ(ഗീത – 6:12)

പരിശുദ്ധമായ സ്ഥലത്ത് അധികം ഉയരമില്ലാതെയും അധികം താണുപോകാതെയും, കുശപ്പുല്ല്, മാന്തോല്‍, വസ്ത്രം എന്നിവയെ ഒന്നിനുമുകളിലൊന്നായി വിരിച്ച് തനിക്ക് ഉറച്ചിരിക്കാനുള്ള ആസനം തയ്യാറാക്കണം. എന്നിട്ട് ആ ആസനത്തിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയിട്ട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മ ശുദ്ധിക്കായിക്കൊണ്ട് ബ്രഹ്മധ്യാനത്തെ ചെയ്യേണ്ടതാകുന്നു.

ധ്യാനത്തിന് ഫലപ്രാപ്തി ഉണ്ടാവൻ ആദ്യമായി അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കണം. കാഴ്ചമാത്രയില്‍ത്തന്നെ വൈരാഗ്യം ദ്വിഗുണീഭവിക്കത്തക്കവണ്ണം ചിത്തൈകാഗ്ര്യത്തിന് യോജിച്ച സ്ഥലമായിരിക്കണം അത്. യാദൃശ്ചികമായി അവിടെ വന്നുചേരാനിടയായാകുന്ന നാസ്തികനുപോലും തപസ്സനിഷ്ഠിക്കാനുള്ള താല്പര്യം ഉണ്ടാകത്തക്കവണ്ണം ആകര്‍ഷണീയമായ സ്ഥലവുമായിരിക്കണം അത്. വിഷയാസക്തരായ പ്രാപഞ്ചികര്‍ ഈ സ്ഥലത്തെത്തിയാല്‍ ഐതിഹ സുഖങ്ങളിലേക്ക് മടങ്ങി പോകുന്നതിനുള്ള അവരുടെ അഭിവാഞ്ഛ ഇല്ലാതാകണം. പരമാനന്ദം ലഭിക്കത്തക്കവണ്ണം പരിശുദ്ധവും പരിപാവനവുമായ സ്ഥലവുമായിരിക്കണം അത്. ഭോഗേച്ഛുവായ ഒരു രാജാവ് ഈ സ്ഥലം കാണാനിടയായാല്‍ അയാളുടെ രാജ്യംപോലും ഉപേക്ഷിച്ച് അവിടെ ഏകാന്തനായിരിക്കാന്‍ തോന്നത്തക്കവണ്ണം അഭികാമ്യമായ സ്ഥാനമായിരിക്കണം അത്. യോഗാനുഭവത്തെ തേടുന്നവന്‍ സാധാരണയായി വരുന്നതും, യാത്രക്കാരുടെ കാലടിയൊച്ചകള്‍ ശല്യപ്പെടുത്താതുമായിരിക്കണം. ഫല വൃക്ഷങ്ങള്‍ തിങ്ങിവളരുന്നതും വേനല്‍ക്കാലത്തുപോലും ശുദ്ധജലത്തിനു ക്ഷാമമില്ലാത്തതിന്‍വണ്ണം നീരുറവകളുള്ളതുമായിരിക്കണം ഈ പ്രദേശം. അല്പമായ ചൂടും സുഖപ്രദമായ കുളിര്‍മയും ഉണ്ടായിരിക്കേണ്ട ഈ സ്ഥലത്ത് അസഹ്യമായ ശബ്ദമോ ക്രൂരമൃഗങ്ങളുടെ കോലാഹലമോ പാടില്ല. 

തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട ഒരു ആശ്രമമോ, ക്ഷേത്രമോ ഉള്ളതു നന്നായിരിക്കും. ഇതില്‍ ഏത് ഹിതകരമായിരിക്കണമെന്നു തോന്നുന്നുവോ, അവിടെ ഏകാന്തമായ ഒരു സ്ഥലത്ത് ഇരിക്കണം. അവിടെയിരിക്കുമ്പോള്‍ മനസ്സ് അചഞ്ചലവും സ്വസ്ഥവും ആണെന്നു തോന്നിയാല്‍ ധ്യാനത്തിനുവേണ്ടിയുള്ള ഒരു ആസനം തയ്യാറാക്കണം.

കുശപ്പുല്ലിനുമുകളില്‍ പരിശുദ്ധമായ വെള്ളത്തുണി വിരിച്ചുകൊണ്ട് ഈ ആസനം അധികം ഉയര്‍ന്നതോ വളരെ താണതോ ആയിരിക്കാന്‍ പാടില്ല. ഉയര്‍ന്നതാണെങ്കില്‍ ശരീരം ആടുന്നതിനും താണതാണെങ്കില്‍ ഭൂമിയുടെ സമ്പര്‍ക്കംകൊണ്ട് തണുപ്പ് തട്ടുന്നതിനും ഇടയുണ്ട്. അതുകൊണ്ട് മിതമായ വിധത്തില്‍ ഉയര്‍ന്നിരിക്കണം.

പിന്നീട് സത്യാന്വേഷി അവന്റെ ഗുരുവിനെ സ്മരിച്ചുകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കി ആനന്ദവാനായി ഇരിക്കണം. ഗുരുസ്മരണകൊണ്ട് സത്വഭാവം മനസ്സില്‍ വ്യാപിപ്പിച്ച് അഹംഭാവത്തിന്റെ കാഠിന്യം അലിയുന്നതുവരെ അവന്‍ ഈ നിലയില്‍ ഇരുപ്പുറപ്പിക്കണം. അപ്പോള്‍ എല്ലാ വിഷയങ്ങളും വിസ്മരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുടേയും പ്രവര്‍ത്തനം നിലയ്ക്കുന്നു. സദാ വെളിയില്‍ സഞ്ചരിക്കുന്ന മനസ്സ് ഹൃദയത്തിനുള്ളില്‍ സ്ഥിരപ്പെട്ടു നില്‍ക്കുന്നു. മനസ്സ് ഹൃദയവുമായി ഐക്യബോധം ഉണ്ടാകുന്നതുവരെ യോഗി ഈ നിലയില്‍ ഇരിക്കണം. അപ്പോള്‍ ശരീരം അതിന്റെ സമതുലിതാവസ്ഥ നിലനിര്‍ത്തും ശ്വാസോച്ഛ്വാസം അനുയോജ്യമാംവണ്ണം ക്രമീകരിക്കപ്പെടും. അതോടെ സാധകന്റെ അനുഭവസിദ്ധി ഉയരത്തിലെത്തുന്നു. അപ്പോള്‍ മനസ്സിന്റെ ബഹിര്‍ഗമന വാസനകള്‍ പിന്‍വലിക്കപ്പെടുകയും ഉള്ളില്‍ സമാധിയുടെ ചൈതന്യം അനുഭവപ്പെടുകയും ചെയ്യുന്നു

പ്രാണായാമികൾ

അപാനേ ജുഹ്വതി പ്രാണംപ്രാണേ ഽ പാനം തഥാപരേപ്രാണാപാനഗതീ രുദ്ധ്വാപ്രാണായാമ പരായണഃ

പ്രാണായാമം ചെയ്യുന്നവരായ ചില യോഗികള്‍ പ്രാണന്റേയും അപാനന്റെയും ഗതികളെ അടക്കിയിട്ട്, അപാനനില്‍ പ്രാണനേയും പ്രാണനില്‍ അപാനനേയും ഹോമം ചെയ്യുന്നു.

ഗതി ഭേദമനുസരിച്ച് പ്രാണനെ പ്രാണനെന്നും അപാനന്‍ എന്നും രണ്ടു പേരുകള്‍ ചൊല്ലി വിളിക്കുന്നു. പുറത്തേക്കു പോകുന്നത് അപാനനും ഉള്ളിലേക്ക് കടക്കുന്നത് പ്രാണനുമാണ്. ചിലര്‍ അപാനനെ പ്രാണനില്‍ ഹോമിക്കുന്നു. പ്രാണനുമായുള്ള അപാനന്റെ ഏകീഭവിപ്പിക്കലാണ് അപാനയജനം. ചിലര്‍ പ്രാണനെ അപാനനില്‍ ഹോമിക്കുന്നു. അപാനനുമായുള്ള പ്രാണന്റെ ഏകീഭവിപ്പിക്കലാണ് പ്രാണയജനം. മറ്റു ചിലര്‍ പ്രാണനേയും അപാനനേയും സ്തംഭിപ്പിച്ചുനിര്‍ത്തുന്നു. ഇപ്രകാരം സ്തംഭിപ്പിച്ചു നിര്‍ത്തുമ്പോള്‍ കുടത്തില്‍ നിറഞ്ഞിരിക്കുന്ന വെള്ളംപോലെ പ്രാണന്‍ ഉള്ളില്‍ നിശ്ചലമായി നിറഞ്ഞുനില്‍ക്കാന്‍ഇടവരുന്നു. ഇപ്രകാരമുള്ള യജ്ഞം ചെയ്യുന്നവരെ പ്രാണായാമികള്‍ എന്നു പറയുന്നു.

യോഗ അനുഷ്ഠിക്കുന്നവർ പാലിക്കേണ്ട കാര്യങ്ങൾ

യുക്താഹാര വിഹാരസ്യയുക്ത ചേഷ്ടസ്യ കര്‍മ്മസുയുക്ത സ്വപ്നാവബോധസ്യയോഗോ ഭവതി ദുഃഖഹാ(ഗീത 6:17)

മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്‍തൃകര്‍മ്മങ്ങളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവനും നിയതകാലങ്ങളില്‍ ഉറങ്ങിയുണരുന്നവനുമായ യോഗിക്ക് ധ്യാനയോഗം സര്‍വ്വസംസാര ദുഃഖങ്ങളേയും നശിപ്പിക്കുന്നതായി ഭവിക്കുന്നു.

ഒരുവന്‍ ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കണം. എന്നാല്‍ അതു മിതമായും ഹിതകരമായും ആയിരിക്കണം. എന്തെല്ലാം ജോലി ഏറ്റെടുത്താലും അത് അടക്കത്തില്‍ നിര്‍വ്വഹിക്കണം. വാക്കില്‍ മിതസ്വരം പുലര്‍ത്തണം. സാവധാനം നടക്കണം. ക്ലിപ്തസമയത്ത് ഉറങ്ങണം. ഉണര്‍ന്നിരിക്കുന്നതുപോലും ക്ലിപ്തസമയത്തേക്ക് മാത്രം ആയിരിക്കണം ഇപ്രകാരമുള്ള ഒരു നിയന്ത്രിത ജീവിതംകൊണ്ട് ഒരുവന് അവന്റെ ശരീരത്തിലുള്ള സപ്തധാതുക്കളേയും നിശ്ചിതയളവില്‍ നിലനിര്‍ത്താന്‍ കഴിയും. പരിമിതമായ തോതില്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ വ്യാപരിപ്പിച്ചാല്‍ മനസ്സും തൃപ്തിയടഞ്ഞുകൊള്ളും

അന്തരംഗ യോഗം

സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയന്‍
(ഗീത 6:13)

പ്രശാന്താത്മാ വിഗതഭീര്‍-
ബ്രഹ്മാചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ
(ഗീത 6:14)

യോഗിയായവന്‍ ദേഹം, കഴുത്ത്, തല എന്നിവയെ നേരെ ചലിക്കാതെ വച്ചുകൊണ്ടും നിശ്ചലമായി ഇരുന്നുകൊണ്ടും തന്റെ നാസികയുടെ അഗ്രഭാഗത്തു നോക്കുന്നതുപോലെ ദൃഷ്ടിയെ ഉറപ്പിച്ചുകൊണ്ടും അങ്ങുമിങ്ങും നോക്കാതെയും ശാന്തമാനസനായും നിര്‍ഭയനായും ബ്രഹ്മചാരിവ്രതത്തില്‍ നിഷ്ഠയോടെ ഇരിക്കുന്നവനായും മനസ്സിനെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ അടക്കിക്കൊണ്ട് എന്നില്‍ത്തന്നെ ചിത്തത്തെ ഉറപ്പിച്ചവനായും എന്നെത്തന്നെ ധ്യാനം ചെയ്യുന്നവനായും ഇരിക്കേണ്ടതാകുന്നു.

ഒരാള്‍ ബഹുമുഖപ്രവൃത്തികള്‍ അവസാനിപ്പിച്ച് ധ്യാന പരിശീലനത്തിനിരിക്കുമ്പോള്‍ മനസ്സ് കേന്ദ്രീകൃതമാവുകയും യാഗത്തില്‍ അയാള്‍ പ്രാഗത്ഭ്യം നേടുകയും ചെയ്യുന്നു. ഇതിനായി ആദ്യമായി കാലുകള്‍ മടക്കി അന്വോന്യം തുടകളില്‍ സ്പര്‍ശിക്കത്തക്കവണ്ണം വയ്ക്കണം. എന്നിട്ട് വലത്തേ ഉപ്പൂറ്റി മലദ്വാരത്തോട് ദൃഢമായിച്ചേര്‍ത്ത് തറയില്‍ വച്ച് ഇടത്തേ ഉപ്പൂറ്റി വലത്തേ ഉപ്പൂറ്റിയുടെ മേല്‍ വരത്തക്കവണ്ണം ഇരിക്കണം. മലദ്വാരത്തിനും ജനനേന്ദ്രിയത്തിനും മദ്ധ്യേയുള്ള നാലുവിരലിടസ്ഥലത്തില്‍ മേലേയും താഴേയും ഒന്നരവിരലിടവീതം വിട്ടിട്ട് ഒരു വിരലിടയിലുള്ള മദ്ധ്യഭാഗത്ത് ഉപ്പൂറ്റിയുടെ മേല്‍ഭാഗംകൊണ്ട് അമര്‍ത്തണം. ഇപ്പോള്‍ ശരീരത്തിന്റെ ഭാരം മുഴുവനും രണ്ടു ഉപ്പൂറ്റികളില്‍ തങ്ങിനില്‍ക്കുന്നവിധം ഒരു അവസ്ഥ കൈവരും. ഇതാണ് #മൂലബന്ധം അഥവാ വജ്രാസനം ശീലിക്കുക. ഈ മുദ്ര സ്വായത്തമാക്കുമ്പോള്‍ അപാനന്‍ എന്ന വായുവിന്റെ താഴേയ്ക്കുള്ള ഗതി തടയപ്പെടുകയും അത് പിന്നോക്കം തിരിയുകയും ചെയ്യുന്നു.

ശരീരബോധത്തെ ലാഘവപ്പെടുത്തുന്ന ഈ ആസനത്തില്‍ ഇരുന്നുകൊണ്ട് കൈപ്പത്തികള്‍ രണ്ടും ഒരു (കമഴ്ത്തിയ) കിണ്ണംപോലെ ഇടത്തേ തുടയില്‍ വയ്ക്കണം. തോളുകള്‍ ഉയര്‍ന്നിരിക്കട്ടെ. താടി നെഞ്ചിന്റെ ഭാഗത്തേയ്ക്ക് താഴ്ത്തി തോളെല്ലുകളുടെ മദ്ധ്യയുള്ള കുഴിയിലേക്ക് അമര്‍ത്തി കണ്ണുകള്‍ പകുതി അടയ്ക്കപ്പെട്ടിരിക്കുന്ന അവസ്ഥയില്‍, മനസ്സ് അന്തര്‍മുഖനായിത്തീരാനിടവരുന്നു. അവ്യക്തമായി എന്തെങ്കിലും കാണുന്നുവെങ്കില്‍ത്തന്നെ നേത്രങ്ങളുടെ ശ്രദ്ധ നാസികാഗ്രത്തില്‍ ഒതുങ്ങിക്കൊള്ളും. ഈ അവസ്ഥയില്‍ മറ്റേതെങ്കിലും കാണാനോ ഉള്ള ആഗ്രഹം കണ്ണുകള്‍ക്കില്ലാതെയാകും. ഈ യോഗസ്ഥിതിയ്ക്ക് ജാലന്ധര ബന്ധമെന്നുപറയുന്നു. മലദ്വാരം ഇടുക്കി നാഭിഭാഗം അല്പം ഉയര്‍ത്തി ഉദരം ഉള്ളിലേക്ക് അമര്‍ത്തി ഒരേ നിരപ്പില്‍ എത്തിക്കുമ്പോള്‍ ഹൃദയം സ്ഥിതിചെയ്യുന്നഭാഗം വികസിക്കുന്നു. മലദ്വാരത്തിനും നാഭിക്കും മദ്ധ്യേ രൂപംകൊള്ളുന്ന ഈ സ്ഥിതിക്ക് ഉഢ്യാനബന്ധമെന്ന് പറയുന്നു. ഈ ധ്യാനസ്ഥിതി മനസ്സിനെ അന്തര്‍മുഖമാക്കാന്‍ സഹായിക്കുന്നു.

ധ്യാനത്തിന്റെ ഫലമായി ശരീരത്തില്‍ ബാഹ്യമായും ആന്തരികമായും സംഭവിക്കാവുന്ന ചില പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളെക്കുറിച്ചും കുണ്ഡലിനി എന്ന ശക്തിശ്രോതസ്സിന്റെ ഉണര്‍വ്വിനെക്കുറിച്ചും അതുളവാക്കുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ചുമാണ് പ്രതീകാത്മകഭാഷയില്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്.

അപ്പോള്‍ സങ്കല്പങ്ങള്‍ ഒതുങ്ങുകയും മാനസ്സികോര്‍ജ്ജത്തിന്റെ വ്യയം കുറയുകയും ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുകയും ചെയ്യുന്നു. വിശപ്പും നിദ്രയും അയാളെ ബുദ്ധിമുട്ടിക്കുന്നില്ല. അവയെക്കുറിച്ചുള്ള ഓര്‍മ്മപോലും ഇല്ലാതായെന്നുവരും മൂലബന്ധത്താല്‍ തടയപ്പെട്ട അപാനന്‍ പിന്നോക്കം നീങ്ങുകയും അവിടെയും തടയപ്പെട്ട് വികസിക്കുകയും ചെയ്യുന്നു. ഈ അമര്‍ത്തല്‍മൂലം ഉത്തേജിപ്പിക്കപ്പെടുന്ന അപാനന്‍ നട്ടെല്ലില്‍ ഉദരഭാഗത്തായുള്ള മണിപൂരചക്രത്തെ ഉണര്‍ത്തുന്നു. വികസിച്ചുവരുന്ന അപാനന്‍ എല്ലാ ഭാഗങ്ങളില്‍ നിന്നും ഉദരാവയവങ്ങളെ മഥിക്കുകയും കുട്ടിക്കാലം മുതല്‍ അവയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ അകറ്റുകയും ചെയ്യുന്നു. അത് ഉദരത്തിലെ പിത്ത കഫ സംബന്ധമായ ദോഷങ്ങളെ നശിപ്പിക്കുന്നു. സപ്തധാതുക്കളെ മാറ്റിമറിച്ച് തകര്‍ക്കുന്നു. കൊഴുപ്പുപാളികളുടെ കൂട്ടങ്ങളേയും എല്ലിനുള്ളിലെ മജ്ജയേയും ഇളക്കുന്നു. രക്ത ധമനികളെ വെടിപ്പാക്കുന്നു. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സാവധാനമാക്കി കൈകാലുകളുടെ പ്രവര്‍ത്തനശേഷിയില്‍ അയവുവരുത്തി സാധകനെ പരിഭ്രമിപ്പിച്ചെന്നുവരും. പക്ഷേ അയാള്‍ പരിഭ്രമിക്കേണ്ടതില്ല. ചില അസുഖങ്ങള്‍ അതുളവാക്കും എന്നാല്‍ ഉടന്‍തന്നെ സുഖപ്പെടുത്തുകയും ചെയ്യും. അത് കഫം പിത്തരസം തുടങ്ങിയ ദ്രാവകങ്ങളേയും മാംസം മജ്ജ എല്ലുകള്‍ എന്നിവയിലുള്ള ധാതുക്കളേയും തമ്മില്‍ സംയോജിപ്പിക്കുന്നു. ഇതിനിടയില്‍ യോഗാസനം ശരീരത്തില്‍ ഉളവാക്കുന്ന താപത്തില്‍ കുണ്ഡലിനീ ശക്തി ഉണര്‍ത്തപ്പെടുന്നു. ചുവന്ന കുങ്കുമപ്പൊടിയില്‍ പൂശപ്പെട്ട് മൂന്നര ചുറ്റുചുറ്റി തല കീഴോട്ടാക്കി ഉറങ്ങുന്ന ഒരു പെണ്‍സര്‍പ്പത്തെപ്പോലെയാണ് കുണ്ഡലിനിയുടെ സ്ഥിതി. ഒരു പ്രകാശപാളിപോലെ ഒരു അഗ്നിജ്വാലയുടെ മടക്കുപോലെ, ശുദ്ധമായ തങ്കംപോലെയാണ് കുണ്ഡലിനി.

വജ്രാസനം കുണ്ഡലിനീശക്തിയെ ഉണര്‍ത്തുന്നു. ഉജ്ജ്വലമായ ഒരു നക്ഷത്രം പതിക്കുന്നതുപോലെയോ, പ്രകാശത്തിന്റെ വിത്ത് മുളച്ചുവരുന്നതുപോലെയോ, തന്റെ ചുറ്റുകളഴിച്ച് കുണ്ഡലിനീശക്തി നാഭീകേന്ദ്രത്തില്‍ ഉണര്‍ന്നെഴുന്നേല്കുന്നു. വളരെനാളായി വിശന്നിരിക്കുന്ന അവള്‍ പിളര്‍ന്നിരിക്കുന്ന വായ് മേല്‍പ്പോട്ട് തുറന്നുവച്ചുകൊണ്ട് നില്‍ക്കുന്നു. അവിടെയുള്ള അപാനന്‍ അവളുടെ ഇരയായിത്തീരുന്നു. കുണ്ഡലിനിയുടെ തീവ്രശക്തി മാംസഭാഗങ്ങളെ അശിക്കുന്നു. ഹൃദയഭാഗത്തുള്ള ചില മാംസപേശികള്‍പോലും അവള്‍‍ക്ക് ഇരയായിത്തീരുന്നു. എന്നിട്ട് അവള്‍ കരങ്ങളുടേയും പാദങ്ങളുടേയും മേല്‍ഭാഗം തുരന്നിറങ്ങി കൈകാലുകളേയും സന്ധിബന്ധങ്ങളേയും വിറപ്പിക്കുന്നു. നഖങ്ങളുടെ സത്ത് വലിച്ചടുക്കുന്നു. ത്വക്കിനെ ശുദ്ധീകരിക്കുന്നു. അസ്ഥികളോട് അടുക്കുന്നു. അസ്ഥികളേയും വെടിപ്പാക്കുന്നു. സപ്തധാതുക്കളെ നുകര്‍ന്ന് അവള്‍ തന്റെ ദാഹം ശമിപ്പിക്കുന്നു. അതിന്റെ ഫലമായി ശരീരത്തിന് ഉണക്കുബാധിച്ചതുപോലെ അനുഭവപ്പെടുന്നു. നാസാരന്ദ്രങ്ങളില്‍ക്കൂടി പുറത്തേയ്ക്കുപോകുന്ന പ്രാണന്‍ എന്ന വായുവിനെ അവള്‍ ശക്തിപൂര്‍വ്വം നാലുവിരലിട അകത്തേയ്ക്കുവലിക്കുന്നു. അപാനനെ മേല്‍പ്പോട്ടുയര്‍ത്തുന്നു. പ്രാണനെ കീഴ്പ്പോട്ടുകൊണ്ടുവരുന്നു. അവ യോജിക്കുകയാണെങ്കില്‍ പിന്നെ അവശേഷിക്കുന്നത് നാഡീകേന്ദ്രങ്ങളുടെ ബാഹ്യ ഉറകള്‍ മാത്രമായിരിക്കും. എന്നാല്‍ അപ്പോള്‍ അല്പം അസ്വസ്ഥയായിത്തീരുന്ന കുണ്ഡലിനി അവ രണ്ടിനോടും വേര്‍പെട്ടു നില്‍ക്കാന്‍ ആജ്ഞാപിക്കുന്നു. ശരീരത്തിലെ ഖര ദ്രാവക പദാര്‍ത്ഥങ്ങളെയെല്ലാം അശിച്ചു കഴിഞ്ഞശേഷം ഈ കുണ്ഡലിനി തികച്ചും തൃപ്തയായി നട്ടെല്ലില്‍ സ്വസ്ഥയായി കഴിയുന്നു.

ഇങ്ങനെ തൃപ്തിയായിരിക്കുന്ന അവസരത്തില്‍ അവള്‍ തുപ്പുന്ന വിഷം ജീവിതത്തെ പുഷ്കലമാക്കുന്ന മധുവായി മാറുന്നു. പുറത്തുവരുന്ന തീക്ഷ്ണമായ വിഷം ശരീരത്തിന്റെ ആന്തരികരംഗങ്ങളെ തണുപ്പിക്കുന്നു. അതോടെ പൊയ്പോയ ശക്തി ശരീരം വീണ്ടെടുക്കുന്നു. നാഡീവേഗങ്ങളും പ്രാണനൊഴികെയുള്ള ഒന്‍പത് ജീവവായുക്കളുടെ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നു. ശരീരത്തിന് അതിന്റെ ജോലികള്‍ ഇല്ലാതാകുന്നു. അപ്പോള്‍ ഇടതും വലതും നാസ്വാദ്വാരങ്ങളിലൂടെ വായുക്കള്‍ സമ്മേളിക്കുന്നു. താഴെയുള്ള നാഡീകേന്ദ്രങ്ങളിലെ മൂന്നു ഗ്രന്ഥികള്‍ അയയുന്നു. ആറ് നാഡീകേന്ദ്രങ്ങള്‍ തമ്മില്‍ വിഘടിക്കപ്പെടുന്നു. ഒരു നേരിയ നൂല് മുമ്പില്‍ പിടിച്ചാല്‍ അല്പംപോലും ഇളകാത്തവിധത്തില്‍ നാസാദ്വാരങ്ങളിലൂടെയുള്ള സൂര്യ-ചന്ദ്ര ശ്വാസഗതികള്‍ വളരെ സൂഷ്മതരമായിത്തീരുന്നു. ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം അപ്പോള്‍ അവസാനിക്കുകയും നാസാരന്ദ്രങ്ങളിലെ സുഗന്ധം കുണ്ഡലിനീശക്തിയോടൊത്ത് സുഷുമ്നാനാഡിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. മുകളില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രമണ്ഡല- മധുനിറഞ്ഞ പാത്രം ഒരു വശത്തേക്കു ചരിയുകയും കുണ്ഡലിനിയുടെ വായിലേയ്ക്ക് അത് ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ മധു അവളില്‍ നിറയുകയും പ്രാണന്റെ സഹായത്താല്‍ ശരീരത്തെ ആകെ നനയ്ക്കുകയും ചെയ്യുന്നു. പഴുത്തുചുവന്ന മൂശയിലുള്ള മെഴുക് ഉരുകി അതിനെ നിറയ്ക്കുന്നതുപോലെ, ത്വക്കിനാല്‍ മൂടപ്പെട്ട പ്രകാശധാര മനുഷ്യ ശരീരത്തിന്റെ രൂപത്തില്‍ ആഭിര്‍ച്ചിരിക്കുകയാണെന്നു തോന്നും, ഒരു മേഘപാളിക്കപ്പുറം മറഞ്ഞിരുന്ന സൂര്യന്‍ മേഘം ചിന്നിച്ചിതറുമ്പോള്‍ ഉജ്ജ്വലപ്രകാശത്തോടെ പുറത്തുവരുന്നതുപോലെ, ഉണങ്ങിവെടിച്ചിരുന്നപോലെ തോന്നിയ ത്വക്കിന്റെ പാളികള്‍ പൊഴിഞ്ഞുപോകുമ്പോള്‍ സ്ഫടികത്താല്‍ രൂപീകൃതമായതുപോലെയോ ശരീരം സുഭഗതയാര്‍ജ്ജിക്കുന്നു. കുണ്ടിലിനി ചന്ദ്രമണ്ഡലമധുനുകരുമ്പോള്‍ ശരീരം ശോണിമയാര്‍ന്ന മനോഹാരിതയോടുകൂടിയതായോ തേന്‍നിറഞ്ഞതായോ കാണപ്പെടുന്നു. ആഹ്ലാദത്തിന്റെ ഒരു ചിത്രം പോലെയോ, ആനന്ദത്തിന്റെ ഒരു രൂപം പോലെയോ സംതൃപ്തിയുടെ പന്തലിച്ച ഒരു മരം.പോലെയോ, തളിരിലകള്‍ നിറഞ്ഞ ഒരു ഉദ്യാനംപോലെയോ, ഒരു പീഠത്തില്‍ ഇരിക്കുന്ന പ്രകാശനിര്‍മ്മിതമായ ഒരു പ്രതിമയെപ്പോലെയോ, അത് ആയിത്തീരുന്നു. മണത്തിന്റെ ദേവതപോലും ഭയ ഭക്തി ബഹുമാനത്തോടെ അയാളുടെ മുമ്പാകെ പരുങ്ങി നില്‍ക്കുന്നു.

അപ്പോള്‍ വാര്‍ദ്ധക്യം പിന്‍വാങ്ങുന്നു. യുവത്വം പിന്നോട്ട് കുതിച്ചുപായുന്നു. വളരെനാള്‍ കഴിഞ്ഞുപോയ ബാല്യം മടങ്ങിയെത്തുന്നു. അത്ര ചെറുപ്പമാണെന്നു തോന്നുന്നുവെങ്കില്‍പോലും അയാള്‍ മഹത്തായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. അയാളുടെ ധീരത അതുപോലെ തന്നെ മഹത്തും വിശിഷ്ടവുമാണ്. സുവര്‍ണ്ണ വൃക്ഷത്തിന്റെ ഇലകളില്‍ നിന്ന് തിളക്കമാര്‍ന്നമൊട്ടുകള്‍ പുറത്തുവരുന്നതുപോലെ അയാളുടെ വിരലുകളില്‍ തിളക്കമാര്‍ന്ന നഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അയാള്‍ക്കു പുതിയ പല്ലുകള്‍ മുളയ്ക്കുന്നു. എന്നാല്‍ അവ രണ്ടുവരി മുത്തുകളെപ്പോലെ തോന്നിക്കുമാറ് ചെറിയവനായിരിക്കും. അണു സദൃശമായ രത്ന കല്ലുകളെപ്പോലെ ചുവന്ന നിറമുള്ളതായിത്തീരുന്നു. അയാളുടെ മിഴിവുറ്റ നേത്രങ്ങളെ എങ്ങനെ വിവരിക്കാനാണ്. അകത്തെ രത്നം വളര്‍ച്ചപ്രാപിക്കുമ്പോള്‍ അതുള്‍ക്കൊള്ളാനാകാതെ മുത്തുച്ചിപ്പി പിളരുന്നതുപോലെ, കണ്‍പോളകള്‍ക്ക് ഒതുക്കാനാവാത്ത അയാളുടെ കാഴ്ച ആകാശമണ്ഡലത്തിന്റെ അതിവിദൂരതകളിലേയ്ക്ക് വ്യാപിക്കുന്നു, അയാളുടെ ശരീരം സ്വര്‍ണ്ണനിറം പൂകുന്നു. എന്നാല്‍ ഖരദ്രാവകഭാഗങ്ങള്‍ പൊയ്പോയ ശരീരത്തിന് വായുവിന്റെ ലാഘവമാണ്.

അപ്പോള്‍ യോഗിക്ക് സാഗരങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ കാണാം സ്വര്‍ഗത്തിലെ നാദങ്ങള്‍ ശ്രവിക്കാം. ഒരുറുമ്പിന്റെപോലും ആഗ്രഹം ഗ്രഹിക്കാം. അയാള്‍ക്ക് വായുവിലേറി സഞ്ചരിക്കാം. കാല്‍ നനയ്ക്കാതെ വെള്ളത്തിലൂടെ നടക്കാം. അയാള്‍ പല അത്ഭുത സിദ്ധികളും സമ്പാദിക്കുന്നു. പ്രാണന്റെ കരം പിടിച്ച് ഹൃദയമണ്ഡലത്തിലെ പടികള്‍ കയറി കുണ്ഡലിനി സുഷുമ്നാനാഡിയിലൂടെ ഹൃദയചക്രത്തില്‍ പ്രവേശിക്കുന്നു. പ്രപഞ്ചത്തിന്റെ മാതാവാണ് ഈ കുണ്ഡലിനി. അവളാണ് ആത്മസത്തയെ പ്രകാശിപ്പിക്കുന്നത് അവളാണ് മുളച്ചുവരുന്ന പ്രപഞ്ചവിത്തിന് തണലേകുന്നത്. രൂപരഹിതമായ ബ്രഹ്മത്തിന്റെ ആവിഷ്കാരഭാവം അവളാണ്. മഹാശൂന്യതയുടെ ഇരിപ്പിടമാണവള്‍. ശിവന്റെ പാത്രരൂപത്തിലുള്ള പ്രതിബിംബമാണ്. പവിത്രമായ ‘ഓം’ന്റെ പ്രധാന സ്ഫുരണവും അവളാണ്. യൗവനം നിറഞ്ഞ ഈ കുണ്ഡലിനി ഹൃദയചക്രത്തില്‍ പ്രവേശിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടാത്ത ഒരു ശബ്ദം കേള്‍ക്കുന്നു. ‘ഓം’മിന്റെ വരകള്‍ എഴുതപ്പെട്ട രൂപങ്ങള്‍പോലെയാണ് അവയുടെ ആവിര്‍ഭാവം. ഇക്കാര്യം സങ്കല്പത്തിലൂടെ മാത്രമേ അറിയുവാന്‍ കഴിയൂ. പക്ഷേ, അതിന് കഴിവുള്ള ആളെ എവിടെ കണ്ടെത്താനാണ്?

എന്തെന്തു മുഴക്കങ്ങളാണ് ഹൃദയചക്രത്തില്‍ നടക്കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂട. മേഘപടലങ്ങളുടെ ഇരമ്പലുകളോട് സാദൃശ്യമുള്ള ഈ ശബ്ദങ്ങള്‍ അവിടെ മുഴങ്ങുമ്പോള്‍ ബ്രഹ്മ രന്ധ്രത്തിലേക്കുള്ള ജാലകങ്ങള്‍ തുറക്കപ്പെടുന്നു. ഒരു താമരപ്പുവിന്റെ ബീജകോശത്തിന് സദൃശമായ മറ്റൊരു മഹാകേന്ദ്രം മുകളിലുണ്ട്. അതാണ് ആത്മാവിന്റെ ആവാസസ്ഥാനം. കുണ്ഡലിനി പരമാത്മാവിന്റെ ഈ വാസസ്ഥാനത്ത് പ്രവേശിച്ച് അതിന് അവളുടെ പ്രകാശധോരണി നിവേദ്യമായി അര്‍പ്പിക്കുന്നു. അവള്‍ ബുദ്ധിശക്തിയെത്തന്നെ പിന്നീട് അതില്‍ ദ്വന്ദ്വബോദത്തിന്റെ ഒരു ലാഞ്ചനയും അവശേഷിക്കാത്ത വിധത്തിലേക്ക് പരമാത്മാവിന് ഒരു സസ്യഭോജനമായി സമര്‍പ്പിക്കുന്നു. അപ്പോള്‍ കുണ്ഡിലിനി അവളുടെ അഗ്നിവര്‍ണ്ണം കൈവെടിഞ്ഞ് വായുരൂപത്തില്‍ നിലകൊള്ളുന്നു. ഈ വായുരൂപത്തില്‍ സ്വയം വിലയംകൊണ്ട് അവള്‍ സുവര്‍ണ്ണരേഖകളുള്ള സ്വന്തം കഞ്ചുകം മാറ്റിവയ്ക്കുന്നു. കാറ്റിന്റെ സ്പര്‍ശംകൊണ്ട് വെളിച്ചം അണയുന്നതുപോലെയോ, ആകാശത്തില്‍ മിന്നല്‍പിണര്‍ മിന്നിവന്ന് അപ്രത്യക്ഷ മാകുന്നതുപോലെയോ കുണ്ഡിലിനി ഹൃദയകേന്ദ്രത്തിന്റെ പത്മത്തില്‍ പ്രവേശിക്കുമ്പോള്‍ അവള്‍ ഒരു സ്വര്‍ണ്ണമാലപോലെയോ പ്രകാശത്തിന്റെ ഒരു അരുവിപോലെയോ കാണപ്പെടുന്നു. ഉടനെ പെട്ടെന്ന് അവള്‍ ഹൃദയത്തിന്റെ ബീജകോശത്തില്‍ അസ്തമിക്കുന്നു. അവളുടെ രൂപം രൂപരഹിതമായ ശക്തിയില്‍ വിലയംകൊള്ളുന്നു. അവളെ ശക്തിയെന്ന് വിളിക്കുന്നെങ്കിലും ഇപ്പോഴും അവള്‍ വായുരൂപിയാണ്. ഈ അവസ്ഥയില്‍ ഒരാള്‍ നാദത്തിനെക്കുറിച്ചോ ബിന്ദുവിനെക്കുറിച്ചോ കാലജ്യോതിയെക്കുറിച്ചോ ബോധവാനല്ല. അപ്പോള്‍ മനസ്സിന്റെ കീഴടക്കലും ശ്വാസനിയന്ത്രണവും ധ്യാനവും ഒന്നും അവശേഷിക്കുന്നില്ല. ചിന്തയും അതിന്റെ ഇല്ലായ്മയും നിന്നുപോകുന്നു. അങ്ങനെ എല്ലാ സ്ഥൂലാവസ്ഥകളും തകര്‍ത്തുകളയുന്ന ഒരുമൂശയാണവള്‍. ശരീരംതന്നെ ശരീരത്തെ വിഴുങ്ങണമെന്നാണല്ലോ നാഥ സമ്പ്രദായസാധകരുടെ വീഷണം.

ധ്യാനം എങ്ങനെ

ശനൈഃ ശനൈരുപരമേത്
ബുദ്ധ്യാ ധൃതിഗൃഹീതയോ
ആത്മസംസ്ഥം മനഃ കൃത്വാ
ന കിഞ്ചിദപി ചിന്തയേത്
(ഗീത- 6:25)

ധാരണയാല്‍ സ്വാധീനപ്പെടുത്തിയ ബുദ്ധികൊണ്ട് മനസ്സിനെ ആത്മാവില്‍ത്തന്നെ സ്ഥിതിചെയ്യുന്നതാക്കി (നിശ്ചലമാക്കി) ഇരുത്തി ക്രമത്തിലുള്ള അഭ്യാസംകൊണ്ട് മനസ്സിനെ ബാഹ്യവിഷയങ്ങളില്‍ നിന്നും പിന്നെ ഇന്ദ്രിയങ്ങളില്‍ നിന്നും നിവര്‍ത്തിപ്പിക്കേണ്ടതാകുന്നു. ഒന്നും തന്നെ ചിന്തിക്കാതെയും ഇരിക്കണം.

യതോ യതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈതത്
ആത്മന്യേവ വശം നയേത്
(ഗീത- 6:26)

ചഞ്ചലവും അസ്ഥിരവുമായ മനസ്സ് ബാഹ്യവിഷയങ്ങളില്‍ ഏതേതിലേക്കു ചെല്ലുന്നുവോ അതാതില്‍ നിന്നെല്ലാം അതിനെ നിയന്ത്രിച്ച് ആത്മാവില്‍ത്തന്നെ ഉറപ്പിക്കണം.

ബുദ്ധിക്ക് ആത്മധൈര്യത്തിന്റെ ദൃഢമായ പിന്തുണയുണ്ടെങ്കില്‍ അതു മനസ്സിനെ പടിപടിയായി ആത്മാനുഭവത്തിന്റെ പാതയിലേക്കു നയിക്കുകയും പരബ്രഹ്മത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇത് ഒരു തരത്തിലുള്ള ബ്രഹ്മപ്രാപ്തിയാണ്. ഇപ്രകാരം അനുഷ്ഠിക്കാന്‍ പ്രയാസം തോന്നുന്നുണ്ടെങ്കില്‍ വിഷമം കുറഞ്ഞ മറ്റൊരുവഴി ഞാന്‍ പറയാം. അതിപ്രകാരമാണ്. ഒരു തീരുമാനമെടുത്താല്‍ അതില്‍നിന്ന് മനസ്സ് യാതൊരു കാരണവശാലും വ്യതിചലിക്കുന്നില്ലെന്നുള്ള ഒരു നിയമം ആദ്യം സ്വയം സ്വീകരിക്കണം. മനസ്സ് നിയമംപാലിച്ച് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കാര്യം വിഷമമില്ലാതെ സാധിക്കും. അതല്ല, മനസ്സ് ഈ നിയമത്തെ അതിലംഘിക്കുകയാണെങ്കില്‍ അതിനെ അതിന്റെ പാട്ടിനു വിട്ടേക്കണം. അതു സ്വതന്ത്രമായി വിഹരിക്കട്ടെ. എന്നാല്‍ അതിനെ മുമ്പുണ്ടാക്കിയ വ്യവസ്ഥകള്‍ തന്നെ പിന്തുടര്‍ന്ന് തിരികെ യഥാസ്ഥാനത്തു കൊണ്ടുവരും. അതു ക്രമേണ സ്വയമേവ സുസ്ഥിരമാവുകയും ചെയ്യും.

മനസ്സിനെ അടക്കാം കഠിന പരിശ്രമത്തിലൂടെ

മനസ്സിന് ആനന്താനുഭൂതിയെ
അറിയിച്ചു കൊടുക്കുക

ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വായോരിവ സുദുഷ്കരം
(ഗീത 6 : 34)

അല്ലയോ കൃഷ്ണ, മനസ്സ് ദേഹത്തേയും ഇന്ദ്രിയങ്ങളേയും ഇളക്കിമറിക്കുന്നത് വിഷയങ്ങളുമായി കെട്ടു പിണഞ്ഞിരിക്കുന്നതും സ്വഭാവേന ചലനമുള്ളതും വിചാരംകൊണ്ട് തന്നെ ജയിപ്പാനസാദ്ധ്യമായിട്ടുള്ളതും ആണല്ലോ. അതിനെ അടക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെ ദുഷ്കരമാണെന്നു ഞാന്‍ കരുതുന്നു.

അര്‍ജ്ജുനന്‍:- പ്രഭോ എന്നോടുള്ള വാത്സല്യംകൊണ്ട് യോഗത്തിന്റെ വഴികള്‍ അങ്ങ് എനിക്ക് വെളിവാക്കിത്തന്നു. എന്നാല്‍ ചപലസ്വഭാവമുള്ള മനസ്സിന് അത് താങ്ങാന്‍ കഴിയുന്നില്ല. മനസ്സ് എന്താണെന്നും എങ്ങനെയുള്ളത് ആണെന്നും നിരൂപിക്കുമ്പോള്‍ അതിന്റെ സ്വഭാവത്തിന്‍റേയും വ്യാപ്തിയുടേയും ആഴം അളക്കാന്‍ നാം അശക്തരാണ്. അതിനു അലഞ്ഞുതിരിഞ്ഞു നടക്കാന്‍ അനന്തമായ ത്രിഭുവനങ്ങള്‍പോലും അപര്യാപ്തമാണ്. ഒരു മര്‍ക്കടന് എപ്പോഴെങ്കിലും സ്വസ്ഥമായിരിക്കാന്‍ കഴിയുമോ? കൊടുങ്കാറ്റിനു ശാന്താത്മകത്വമുണ്ടോ?

മനസ്സ് ബുദ്ധിയെ ചിത്രവധം ചെയ്യുന്നു. ദൃഢനിശ്ചയത്തെ ഇളക്കുന്നു. സാത്വിക പ്രഭാവത്തെ അടിച്ചോടിക്കുന്നു. സദ്വികാരങ്ങളെ നശിപ്പിക്കുന്നു. വിവേചനാശക്തിയെ വികലമാക്കുന്നു. ആശാസുഷിരങ്ങള്‍ നിര്‍മ്മിച്ച് ആനന്ദത്തെ ചോര്‍ത്തിക്കളയുന്നു. എങ്ങും പോകാതെ ഒരിടത്തുതന്നെ ഇരിക്കാന്‍ തീരുമാനിക്കുമ്പോഴും എല്ലായിടത്തും അലഞ്ഞുതിരിഞ്ഞു നടക്കാന്‍ നമ്മെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. കടിഞ്ഞാണിട്ട് നിയന്ത്രിച്ചാല്‍ കുതിച്ചോടാന്‍ ശ്രമിക്കും. ഒതുക്കിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ വീര്യം വര്‍ദ്ധിക്കാന്‍ ഇടയാകും. ഇപ്രകാരമുള്ള മനസ്സിന് അതിന്റെ ചപലസ്വഭാവം എങ്ങനെ കൈവെടിയാന്‍ കഴിയും? അതുകൊണ്ട് മനസ്സിനെ സ്ഥിരമാക്കി നിര്‍ത്തി സമചിത്തത കൈവരിക്കാന്‍ സാധ്യമല്ല

അസംശയം മഹാബാഹോ
മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ
(ഗീത 6 : 34)

അല്ലയോ മഹാബാഹോ, ചഞ്ചലമായ മനസ്സിനെ നിഗ്രഹിക്കുകയെന്നുള്ളത് വളരെ പ്രയാസമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. എങ്കിലും കൗന്തേയി അഭ്യാസംകൊണ്ടും വിഷയങ്ങളിലുള്ള വൈരാഗ്യംകൊണ്ടും നിരോധിക്കാവുന്നതാണ്.

ചാഞ്ചല്യം മനസ്സിന്റെ സഹജ സ്വഭാവമാണ്. എന്നാല്‍ വൈരാഗ്യത്തെ അവലംബമാക്കിക്കൊണ്ട് യോഗാനുഷ്ഠാനത്തിന്റെ പാതയില്‍ക്കൂടി മുന്നോട്ടുപോയാല്‍ കാലക്രമേണ മനസ്സിനെ സുസ്ഥിരമാക്കാന്‍ കഴിയും. എന്തുകൊണ്ടെന്നാല്‍ മനസ്സിന് ഏതിനോടെങ്കിലും പ്രീതിതോന്നിയാല്‍ അതിനോട് അതിരറ്റ താല്‍പര്യം കാണിക്കുന്ന ഒരു വിശേഷ ഗുണമുണ്ട്. അതുകൊണ്ട് മനസ്സിനെ ആത്മാനന്ദം അനുഭവിക്കുന്നതിനുള്ള ഒരഭിരുചി നീ ഉണ്ടാക്കിക്കൊടുക്കണം

യോഗത്തിനുള്ള_യോഗ്യത

ആത്മൗപമ്യേന സർവത്ര
സമം പശ്യതി യോƒർജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ (ഗീത 6 : 32)

അല്ലയോ അർജ്ജുന! ആത്മസാദൃശ്യം കൊണ്ട്‌ സകല ജീവികളുടേയും സുഖദുഃഖങ്ങളെ ആരാണോ തന്റേതെന്നപോലെ തുല്യമായി കാണുന്നത്‌ ആ യോഗി ഉത്തമനാണെന്നാണ്‌ എന്റെ അഭിപ്രായം. തന്റെ ആത്മാവും സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ജീവനും ഒന്നാണെന്ന് അറിയുന്ന യോഗി സർവ സുഖദുഃഖങ്ങളേയും തന്റേതായിട്ട്‌ കരുതുന്നു എന്നർത്ഥം.

യത്രോപരമതേ ചിത്തം
നിരുദ്ധം യോഗസേവയാ
യത്ര ചൈവാത്മനാത്മാനം
പശ്യന്നാത്മനി തുഷ്യതി
(ഗീത 6 : 20)

വിഷയത്തില്‍ പ്രവേശിക്കാതെ സകലത്തില്‍നിന്നു നിവര്‍ത്തിക്കപ്പെട്ട ചിത്തം ഏതൊരവസ്ഥയില്‍ മനസമാധാനം കൈവരിക്കുന്നുവോ, യാതൊരവസ്ഥാവിശേഷത്തില്‍ യോഗിയുടെ മനസ്സ് ആത്മസ്വരൂപത്തില്‍ പ്രവേശിച്ച് ആത്മാവില്‍ത്തന്നെ സന്തോഷിക്കുന്നുവോ

സുഖമാത്യന്തികം യത്തത്
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം
സ്ഥിതശ്ചലതി തത്ത്വതഃ
(ഗീത 6 : 21)

യാതൊരവസ്ഥാവിശേഷത്തില്‍ ഇരിക്കുന്ന യോഗി ഇന്ദ്രിയങ്ങള്‍ക്കു ഗോചരമല്ലാത്തതും ഇന്ദ്രിയങ്ങളുടെ അപേക്ഷ കൂടാതെ ബുദ്ധിയാല്‍ മാത്രം ഗ്രഹിക്കാത്തതും അനന്തവും ആയ നിരശയസുഖത്തെ അനുഭവിക്കുന്നുവോ യാതൊരവസ്ഥയില്‍ സ്ഥിതനായിട്ട് അവന്‍ ആത്മസുഖത്തില്‍ നിന്നു ചലിക്കുന്നില്ലയോ,

യം ലബ്ധ്വാ ചാപരം ലാഭം
മന്യതേ നാധികം തതഃ
യസ്മിന്‍ സ്ഥിതോ ന ദുഃഖേന
ഗുരുണാപി വിചാല്യതേ
(ഗീത 6 : 22)

യാതൊരു ആത്മസുഖത്തെ പ്രാപിച്ചിട്ട് അവന്‍ പിന്നെ അതിലും മേലെ മറ്റൊന്നിനെ പ്രടോജനകരമായി വിചാരിക്കുന്നില്ലയോ യാതൊരവസ്ഥാവിഷയത്തിലിരിക്കുന്നവന്‍ വലുതായ ദുഃഖത്തില്‍ പോലും അസ്വസ്ഥനാകുന്നില്ലയോ

യുജ്ഞന്നേവൻ സദാത്മാനം
യോഗീ വിഗതകൽമഷഃ
സുഖേന ബ്രഹ്മസംസ്പർശം
അത്യന്തം സുഖമശ്‌നുതേ (ഗീത 6 : 28)

ഇങ്ങനെ എപ്പോഴും മനസ്സിനെ പരമാത്മാവിലുറപ്പിക്കുന്നവനായ യോഗി പാപരഹിതനായി പ്രയാസം ഇല്ലാതെ ബ്രഹ്മാനുഭൂതിയാലുള്ള പരമാനന്ദത്തെ പ്രാപിക്കുന്നു.

യോഗിയുടെ മരണകാലം

കവിം പുരാണമനുശാസിതാരാ-
മണോരണീയാംസമനുസ്മരേദ്യഃ
സര്‍വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃ പരസ്താത്
(ഗീത 8 – 9)

പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്‍മ്മദ്ധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം
(ഗീത 8 – 10)

ചലിക്കാത്ത മനസ്സോടും ഭക്തിയോടും ധ്യാനബലത്തോടും കൂടിയിരിക്കുന്ന യാതൊരുവന്‍ മരണകാലത്തില്‍ പ്രാണവായുവിനെ പുരികങ്ങളുടെ മധ്യത്തില്‍ വേണ്ടുംവണ്ണം നിര്‍ത്തിയിട്ട്, സര്‍വ്വജ്ഞനും ചിരന്തനനും നിയന്താവും അണുവിനെക്കാളും അതിസൂക്ഷ്മമായിരിക്കുന്നവനും സകല പ്രപഞ്ചത്തിനും രക്ഷകനും ചിന്തിപ്പാനാവാത്ത രൂപത്തോടുകൂടിയവും സൂര്യനെപ്പോലെ പ്രകാശമുള്ളവനും മായയെ അതിക്രമിച്ചവനുമായ പരമപുരുഷനെ ഇടവിടാതെ സ്മരിക്കുന്നുവോ, അവന്‍ ദിവ്യമായ പരമാത്മസ്വരൂപത്തെ പ്രാപിക്കുന്നു.

ബ്രഹ്മം നിരാകാരമാണ്. അതിനു ജനനമരണങ്ങളില്ല. അത് അഖണ്ഡവും സര്‍വസാക്ഷിയുമാകുന്നു. അത് ആകാശത്തേക്കാളും പൗരാണികവും അണുവിനേക്കാളും സൂക്ഷ്മവുമാണ്. അതിന്റെ പ്രഭാവം പ്രപഞ്ചത്തെ കര്‍മ്മോദ്യുക്തമാക്കുന്നു. അത് എല്ലാറ്റിനേയും സൃഷ്ടിക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. അചിന്ത്യവും ബോധാതീവുമാണത്. ഉറുമ്പുകള്‍ക്കു തീക്കനലില്‍ കയറാന്‍ പറ്റാത്തതു പോലെ, ഇരുട്ടിനു സൂര്യപ്രകാശത്തില്‍ കയറിപ്പറ്റാന്‍ കഴിയാത്തതു പോലെ, മാംസചക്ഷുസ്സുകള്‍ക്ക് അതു പകല്‍വെളിച്ചത്തില്‍ പോലും ദൃഷ്ടിഗോചരമല്ല. എന്നാല്‍ ജ്ഞാനികള്‍ക്ക് സൂര്യകിരണങ്ങളുടെ ഒരു കുമ്പാരമെന്നതു പോലെ ശാശ്വതപ്രകാരം പരത്തുന്നതായി അതിനെ ദര്‍ശിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ അതിന് ഉദയമോ അസ്തമനമോ ഉണ്ടെന്നു പറയുന്നത് അര്‍ത്ഥശൂന്യമായ വാക്കുകളാണ്. അദ്ദേഹം മരണവേളയില്‍ അചലമായ മനസ്സോടെ നിരവദ്യമായ ബ്രഹ്മത്തെ സ്മരിക്കുന്നു. അദ്ദേഹം വടക്കോട്ടു ദര്‍ശനമായി പത്മാസനത്തിലിരുന്ന്, കര്‍മ്മയോഗത്തിന്റെ ആനന്ദം ഹൃദയത്തില്‍ ഏന്തിക്കൊണ്ട്, ആത്മസാക്ഷാത്കാരത്തോടുള്ള അഭിനിവേശം നിറച്ച ഏകാഗ്രമായ മനസ്സുമായി, യഥാര്‍ത്ഥമായ ബ്രഹ്മത്തെ കൈവരിക്കാന്‍ തിടുക്കം കൂട്ടുന്നു. അതിനുശേഷം യോഗാഭ്യാസ പാടവംകൊണ്ട് പ്രാണവായുവിനെ സുഷുമ്നാനാഡിയില്‍കൂടി കടത്തി ആജ്ഞാചക്രമെന്ന നാഡീജാലത്തില്‍ കൊണ്ടുവരുകയും അവിടെനിന്ന് ബ്രഹ്മരന്ധ്രത്തിലെത്തിക്കുകയും ചെയ്യുന്നു. പ്രാണന്‍ ചിദാകാശത്തിലെത്തുമ്പോള്‍ അതു മനസ്സുമായി ഒന്നുചേര്‍ന്നുവെന്ന് ബാഹ്യമായി തോന്നുമെങ്കിലും അതിന്റെ സംയോജനം അയഥാര്‍ത്ഥമാണ്. അപ്പോള്‍ അതിരറ്റ ആത്മപ്രേമം കൊണ്ടും യോഗബലം കൊണ്ടും ദൃഢമയ അദ്ദേഹത്തിന്റെ മനസ്സിനെ ഭ്രൂമധ്യത്തില്‍ ശാന്തമായി ഉറപ്പിച്ചു നിര്‍ത്തി ദേഹത്തിനേയും മനസ്സിനേയും ലയിപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ഒരു മണിയുടെ നാദം അവസാനമായി മണിക്കുള്ളില്‍തന്നെ ലയിച്ച് ഇല്ലാതാകുന്നതു പോലെയോ, ഒരു പാത്രത്തിന്റെ കീഴില്‍ വെച്ചിരിക്കുന്ന വിളക്കിന്റെ ദീപനാളം അണഞ്ഞത് എപ്പോഴാണോന്നോ എങ്ങനെയാണെന്നോ ആര്‍ക്കും അറിയാന്‍ കഴിയാത്തതു പോലെയോ, അദ്ദേഹം ശാന്തനായി ശരീരം വെടിയുന്നു. അപ്രകാരമുള്ള ഒരുവന്‍ പരബ്രഹ്മത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹം പരമപുരുഷനാണ്. അദേഹം പരമാനന്ദപദപ്രാപ്തിയിലെത്തി എന്നെ പ്രാപിക്കുന്നു.

സമാധിയുടെ ശാസ്ത്രം

പ്രശാന്തമനസം ഹ്യേനം
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്മഭൂതമകല്മഷം
(ഗീത .6.27)

രാഗാദി ക്ലേശവിഷയങ്ങള്‍ അറ്റിരിക്കുന്നവനും വളരെ ശാന്തമായ മനസ്സോടുകൂടിയവനും സകലവും ബ്രഹ്മം തന്നെയെന്നുള്ള നിശ്ചയത്തോടുകൂടിയവനും ജീവന്മുക്തനും പാപരഹിതനുമായ യോഗി ഉത്തമമായ സമാധിസുഖത്തെ താനേ പ്രാപിക്കുന്നു.

മനസ്സ് സുസ്ഥിരമായിക്കഴിയുമ്പോള്‍ കാലതാമസം കൂടാതെ അത് പരമാത്മാവിന്റെ സമീപം എത്തുന്നു. സത്യമായ പരബ്രഹ്മദര്‍ശനത്തോടെ മനസ്സ് അതുമായി ഐക്യം പ്രാപിക്കുന്നു. മനസ്സിന്റെ ദ്വൈതഭാവം അദ്വൈതഭാവത്തില്‍ നിമഗ്നമാകുന്നു. അപ്പോള്‍ ത്രൈലോക്യങ്ങളും പ്രസ്തുത ഐക്യത്തിന്റെ തേജസ്സില്‍ ശോഭനമായിത്തീരുന്നു. ആകാശത്തില്‍ നിന്നു ഭിന്നമെന്നുതോന്നിയിരുന്ന കാര്‍മേഘങ്ങള്‍ ആകാശത്തില്‍ അലിഞ്ഞുചേരുമ്പോള്‍ വാനം വിശ്വമൊട്ടാകെ വ്യാപരിച്ചു കിടക്കുന്നതായി കാണപ്പെടുന്നതുപോലെ, മനസ്സ് ആത്മാവില്‍ നിമഗ്നമാകുമ്പോള്‍ ആത്മാവിന്റെ സമ്പൂര്‍ണ്ണ ചൈതന്യം പാരിലൊട്ടാകെ പരക്കുന്നു. ഈ വിധത്തില്‍ ആത്മസാക്ഷാല്‍ക്കാരം സുലഭമായി സമ്പാദിക്കാവുന്നതാണ്

പ്രയത്നാദ്യതമാനസ്തു
യോഗീ സംശുദ്ധ കില്ബിഷഃ
അനേകജന്മസംസിദ്ധഃ
തതോ യാതി പരാം ഗതിം
(ഗീത .6.45)

യോഗപഥത്തില്‍ അവിരതം മുന്നേറാന്‍ പ്രയത്നിക്കുന്ന യോഗി പാപത്തില്‍ നിന്നു മോചിച്ചവനായി പല ജന്മങ്ങളില്‍ ചെയ്ത യോഗാഭ്യാസം കൊണ്ട് ജ്ഞാനസിദ്ധിയെ പ്രാപിച്ചതിനു ശേഷം പുരുഷാര്‍ത്ഥമായിരിക്കുന്ന മോക്ഷത്തെ പ്രാപിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ ലക്ഷോപലക്ഷം വര്‍ഷങ്ങളിലായി ആയിരക്കണക്കിന് ജന്മങ്ങളില്‍ക്കൂടി പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തുകഴിഞ്ഞിരിക്കുന്ന അവന്‍ ഇപ്പോള്‍ ആത്മ സാക്ഷാല്‍ക്കാരത്തിന്റെ തീരത്ത് അണഞ്ഞിരിക്കുന്നു. തന്മൂലം മോചനത്തിന്റെ വിജയത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും സ്വാഭാവികമായി അവനെ പിന്തുടരുകയും അവന്‍ വിവേകജ്ഞാനത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയും ചെയ്യുന്നു. പിന്നീട് ചിന്തയുടെ വേഗതയില്‍ അവന്‍ വിവേകത്തെ പിന്നിലാക്കി ചിന്തയ്ക്കുപോലും എത്താന്‍ കഴിയാത്ത ബ്രഹ്മത്തില്‍ ലയിക്കുന്നു. മേഘരൂപമാകുന്ന മനസ്സ് അപ്രത്യക്ഷമാകുന്നു. ശ്വാസവായുവിന്റെ സഹജമായ ഇളക്കം നിലയ്ക്കുന്നു. അതോടെ ചിദാകാശം ആത്മാവില്‍ ലയിക്കുന്നു. വര്‍ണ്ണനാതീതമായ ആനന്ദമാണ് അപ്പോള്‍ അവന്‍ അനുഭവിക്കുന്നത്. പ്രണവമന്ത്രമായ ഓങ്കാരംപോലും അവന്റെ മുന്നില്‍ ശിരസ്സ് താഴ്ത്തുന്നു. പദാവലിയില്‍ അവന്റെ മുന്നില്‍നിന്നും പിന്‍വാങ്ങുന്നു. അവന്‍ നിശബ്ദതയെ വേള്‍ക്കുന്നു. ഇപ്രകാരം അവന്‍ പരമോന്നത ലക്ഷ്യമായ നിരാകാരബ്രഹ്മത്തിന്റെ മൂര്‍ത്തീകരണമായിത്തീരുന്നു. അനേകം ജന്മങ്ങളില്‍ക്കൂടി സംശയങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും അപജയങ്ങളുടേയും മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞ് അവന്‍ സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന്‍ സ്വയം ശുദ്ധിവരുത്തിയിട്ടുണ്ട്. അതുകൊണ്ട് അവന്‍ ജനിക്കുന്ന അവസരത്തില്‍ത്തന്നെ ഈശ്വരനെ പ്രാപിക്കുവാനുള്ള സമയവും നിര്‍ണ്ണയം ചെയ്യപ്പെട്ടിരിക്കുന്നു. അവന്‍ ബ്രഹ്മാവസ്ഥയെ പരിഗ്രഹിക്കുകയും അതുമായി ഐക്യം പ്രാപിക്കുകയും ചെയ്യുന്നു. കാര്‍മേഘങ്ങള്‍ ആകാശത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒന്നായി അപ്രത്യക്ഷമാകുന്നതുപോലെ, അവന്‍ ഈ ശരീരത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയും ലയവുമായ ബ്രഹ്മവുമായി അലിഞ്ഞുചേരുന്നു

യോഽന്തഃ സുഖോഽന്തരാരാമഃ
തഥാന്തര്‍ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിര്‍വ്വാണം
ബ്രഹ്മഭൂതോഽധിഗച്ഛതി
(ഗീത .5.24)

തന്റെ ആത്മാവില്‍ത്തന്നെ സുഖത്തെ കണ്ടെത്തിയവനും തന്മൂലം സദാ അന്തര്‍മുഖനായി ആനന്ദിച്ചുകൊണ്ടിരിക്കുന്നവനും, ഉള്ളില്‍ നിറഞ്ഞ ആത്മ പ്രകാശത്തോടെ വര്‍ത്തിക്കുന്നവനുമായ യോഗി ക്രമേണ ബ്രഹ്മം തന്നെയായി ഭവിച്ചിട്ട് ബ്രഹ്മസ്വരൂപനായി ബ്രഹ്മത്തില്‍ മോക്ഷത്തെ പ്രാപിക്കുന്നു.